മുജാഹിദ് ഐക്യ ശ്രമങ്ങളും ശൈഖ് സാഹിബിന്റെ ശ്ലാഘിക്കാൻ മുട്ടലും



മുജാഹിദ് ഐക്യ ശ്രമങ്ങളും
ശൈഖ് സാഹിബിന്റെ ശ്ലാഘിക്കാൻ മുട്ടലും


മൻസൂറലി ചെമ്മാട്

മുജാഹിദ് ഐക്യശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്ന മട്ടില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഫേസ്ബുക്ക് വീഡിയോ കാണാനിടയായി. ഗുണകാംക്ഷയുടെ മേല്‍ക്കുപ്പായമണിയിച്ച ദുഷ്ടലാക്ക് പ്രസ്തുത പ്രസ്താവനക്ക് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ നേതാക്കളെയും അതിന്റെ കീഴിലുള്ള അച്ചടി ദൃശ്യ മാധ്യമങ്ങളെയും കൃത്യമായി മനസ്സിലാക്കിയവര്‍ക്ക് കുറച്ച് കൂടി എളുപ്പത്തില്‍ അക്കാര്യം ബോധ്യമാവും.

കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ചേരിതിരിവ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ മാത്രമല്ല സാമൂഹ്യനവോത്ഥാന ചരിത്രത്തില്‍ തന്നെ വലിയ മുറിപ്പാടാണുണ്ടാക്കിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പിളര്‍പ്പിനു മുന്‍പും പിന്‍പും ഒട്ടനവധി അനുരജ്ഞന ശ്രമങ്ങള്‍ നടന്നുവെങ്കിലും പല കാരണങ്ങളാല്‍ അവയൊന്നും സഫലമാവാതെ പോവുകയായിരുന്നു. അതേ സമയം ഇസ്ലാഹി ഐക്യം കൊതിക്കുന്ന മനസ്സുകള്‍ ഇരുപക്ഷത്തും ഏറെയുണ്ടായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. പില്‍ക്കാലത്ത് മുജാഹിദ് വിലാസത്തില്‍ വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ തലപൊക്കുകയും അനിഷ്ടകരമായ പല വിവാദങ്ങളുണ്ടാവുകയും ചെയ്തു. 

ഇപ്പോള്‍, ഇസ്ലാഹി മനസ്സുകള്‍ തമ്മിലുള്ള അകലം കുറയുകയും മുജാഹിദ് ഐക്യം കൂടുതല്‍ പ്രസക്തമാക്കും വിധം പുതിയ സാഹചര്യങ്ങള്‍ രൂപപ്പെടുകയുമൊക്കെ ചെയ്യുകയും പ്രാദേശികമായി പലയിടങ്ങളിലും ഇരുവിഭാഗങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പുറത്ത് വന്ന മുജാഹിദ് ഐക്യ വാര്‍ത്തകളോട് പ്രതികരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഒരു സംഘടനാ നേതാവ് എന്ന നിലക്കും ഒരു ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലക്കും നിര്‍വഹിക്കേണ്ട ദൌത്യത്തെ കുറിച്ച് ശൈഖ് സാഹിബ് ഒരുവേള ചിന്തിക്കേണ്ടതായിരുന്നു. നാലാളുകളുടെ മുന്നില്‍ ആളാവാനുള്ള ത്വരയല്ലല്ലോ ഇസ്ലാമിക പ്രബോധകനെന്നവകാശപ്പെടുന്ന ഒരാളിലുണ്ടാവേണ്ടത്.

കേരളത്തിലെ ഇരുവിഭാഗം മുജാഹിദുകള്‍ തമ്മില്‍ അനുരജ്ഞന ചര്‍ച്ചകള്‍ നടക്കുന്നുവെന്നും ലക്ഷ്യം കാണുന്നുവെന്നും എവിടെ നിന്നോ കേള്‍ക്കുമ്പോഴേക്ക് ഫേസ് ബുക്ക് ഓണാക്കി പരസ്യപ്രസ്താവന നടത്തുന്നത് അല്പത്തമായേ കാണാനാവൂ. ചര്‍ച്ചയുടെ സുഗമമായ ലക്ഷ്യപ്രാപ്തി കൂടി ഉദ്ദേശിച്ച് ബന്ധപ്പെട്ടവര്‍ പുലര്‍ത്തിയ സ്വകാര്യതയും സൂക്ഷ്മതയും ആര്‍ക്കും പെട്ടെന്ന് ബോധ്യമാവും. ശൈഖ് സാഹിബിനെ ഇത്തരമൊരു പ്രസ്താവനക്ക് പ്രചോദിപ്പിച്ച ഇന്നലത്തെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത് തന്നെ(അത് സത്യമല്ലെങ്കിലും)  മൂന്ന് വര്‍ഷമായി ഈ ചര്‍ച്ച തുടങ്ങിയിട്ടെന്നാണ്. ബാഹ്യ ഇടപെടലുകളും മറ്റു പ്രാതികൂല്യങ്ങളും ഇല്ലാതാവാനുള്ള തികച്ചും സദുദ്ദേശപരമായ സമീപനങ്ങള്‍ ഇരുപക്ഷവും ഈ ചര്‍ച്ചയില്‍ പാലിച്ചിട്ടുണ്ടെന്ന് വ്യക്തം. 

ഇരു വിഭാഗം നേതാക്കളോ മറ്റു ഉത്തരവാദപ്പെട്ടവരോ ഐക്യം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഇരു സംഘടനയുടെയും പ്രവര്‍ത്തകര്‍ക്ക് പോലും വിശദാംശങ്ങള്‍ ലഭ്യമാവാത്ത വിധമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശൈഖ് സാഹിബിനെ പോലുള്ളവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ലല്ലോ. അത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥ ഗുണകാംക്ഷികള്‍ ലക്ഷ്യസാക്ഷാല്‍ക്കാരമെത്തും വരെ മൌനം  പാലിക്കുകയാണ് ചെയ്യുക. എന്നാല്‍ അവ്യകതതകള്‍ നിറഞ്ഞ ഒരു  പത്രവാര്‍ത്ത കണ്ടപ്പൊഴേക്ക്  ശൈഖ് സാഹിബിന് ശ്ലാഘിക്കാന്‍ മുട്ടിയത് സദുദ്ദേശപരമല്ല എന്നുറപ്പാണ്. ജമാഅത്തിന്റെ ഭൂതകാലം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ഐക്യ ചര്‍ച്ചയുടെ സുഗമമായ പര്യവസാനത്തിനു തടസ്സം സൃഷ്ടിക്കാനേ ഈ ശ്ലാഘിക്കല്‍ മത്സരത്തിനു കഴിയൂ. 

ശൈഖിന് എന്തെങ്കിലും സദുദ്ദേശമുണ്ടായിരുന്നെങ്കില്‍, മുജാഹിദ് ഐക്യ ചര്‍ച്ചയെ കുറിച്ച വിവരം ലഭിക്കുമ്പോള്‍ ഫേസ്ബുക്ക് ലൈവില്‍ മുഖം കാണിക്കുന്നതിനു മുന്‍പ്, അദ്ദേഹത്തിനു ഏറ്റവുമടുത്ത് ബന്ധമുള്ള TP അബ്ദുല്ലക്കോയ മദനിയെയും ഹുസൈന്‍  മടവൂരിനെയും ഒന്ന് ബന്ധപ്പെട്ട് കാര്യത്തിന്റെ നിജസ്ഥിതി ഇന്ന് ഉറപ്പ് വരുത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന സ്വകാര്യത അതേ പടി സൂക്ഷിച്ച് ലക്ഷ്യസാക്ഷാല്‍ക്കാരം സുഗമമാവുന്നതിനു സഹകരിക്കുന്നതിനു പകരം , 'ദേ ഇവിടെയിതാ അകത്ത് ഒരു ഐക്യ ചര്‍ച്ച നടക്കുന്നു കുളമാക്കേണ്ടവരൊക്കെ കുളമാക്കിക്കോ എന്ന മട്ടില്‍ ശ്ലാഘനാടകവുമായി വന്നത് എന്തായാലും നെറികേടാണ്. 

ശൈഖിന്റെ ശ്ലാഘിക്കല്‍ തികച്ചും കാപട്യമാണു്. എല്ലാ മുസലിം സംഘടനകളെയും സ്ഥാപനങ്ങളെയും നശിപ്പിക്കുന്നതിന്നു ഏറെ പണിയെടുക്കുന്ന ജമാഅത്തുകാരുടെ തന്ത്രം പകല്‍ വെളിച്ചം പോലെ വ്യക്തമായതാണ്. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതിനെതിരെ മുഴുവന്‍ മുസ്ലിം സംഘടനാ നേതാക്കളെയും മുസ്ലിം ലീഗ് വിളിച്ച് ചേര്‍ത്ത ആദ്യയോഗത്തില്‍ സമസ്ത പങ്കെടുത്തിരുന്നില്ല. എന്നാല്‍ അവരുമായി സംസാരിച്ച് അടുത്ത യോഗം ചേരാമെന്നു് തീരുമാനിച്ച് പിരിഞ്ഞു. ഒരു വാര്‍ത്തയും മാധ്യമങ്ങള്‍ക്ക് കൊടുത്തില്ല. എന്നാല്‍ മുസ്ലിംകളുടെ ഒരു ക്രട്ടായ്മയുണ്ടാക്കാന്‍ ലീഗ് നടത്തിയ ശ്രമം പൊളിഞ്ഞു വെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞത് ജന്മഭൂമിയോ ജനം TV യോ അല്ല. ശൈഖിന്റെ മാധ്യമവും മീഡിയാ വണ്ണുമാണ്.

കേരളത്തില്‍ നിന്ന് കാണാതായ ചെറുപ്പക്കാരെല്ലാം TP അബ്ദൂല്ലക്കോയമദനി നേതൃത്വം നല്‍കുന്ന KNMൽ പ്രവര്‍ത്തിക്കുന്നവരാണെന്ന കള്ള വാര്‍ത്ത TP യുടെ ഫോട്ടോ സഹിതം എത്ര തവണയാണ് മീഡിയാവണ്‍ പ്രക്ഷേപണം ചെയ്തത്. 

ശശികല ടീച്ചര്‍ക്കെതിരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത വാര്‍ത്ത എല്ലാ പത്രങ്ങളിലും വന്നതാണു്. എന്നാല്‍ മാധ്യമത്തില്‍ ആ വാര്‍ത്തയില്‍ മുജാഹിദ് നേതാവായ ശംസുദ്ദീന്‍ പാലത്തിന്നെതിരിലും ഇതേ പോലെ കേസെടുത്തിട്ടുണ്ട് എന്ന വാല്‍  കൂടി ചേര്‍ക്കാന്‍ ശൈഖും കൂട്ടരും മറന്നില്ല. കേരളത്തില്‍ നിന്ന് കാണാതായവരും ശംസുദ്ദീന്‍ പാലത്തുമൊക്കെ മുമ്പ് അവര്‍ TPയുടെ സംഘടനയിലായിരുന്നുവെന്നത് പരിഗണിച്ചാണു് ഇപ്പോഴും ഇങ്ങിനെയൊക്കെ പറയുന്നത് എങ്കില്‍, ഇനിയങ്ങോട്ട് താങ്കളെ താങ്കളുടെ പഴയ പേരായ ചേക്കുവെന്ന് വിളിക്കുന്നതാവുമല്ലോ നല്ലത്.

മുസ്ലിം സംഘടനകള്‍ തമ്മില്‍ ഭീകരതയാരോപിക്കരുതെന്ന് ശൈഖ് ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ 'സലഫിസത്തെ വെള്ളപൂശുകയോ' എന്ന ലേഖനമെഴുതി മാധ്യമം വഴിത്തിരിവ് സ്ഥാപിച്ചു . ഇതെല്ലാം കാണിക്കുന്നത് ജമാഅത്ത്കാരുടെ കാപട്യമാണ്. മുജാഹിദ് ഐക്യശ്രമങ്ങളില്‍ ഇപ്പോള്‍  ശൈഖുമാരുടെ സഹായം ഇപ്പോള്‍ ആവശ്യമില്ലെന്ന്  ദയവായി മനസ്സിലാക്കുക.

സേട്ട് സാഹിബിന്റെ പിന്നാലെ കൂടി ഹരം പിടിപ്പിച്ച് ലീഗ് പിളര്‍ത്തിയത്, നന്നായി നടന്നു വന്ന മുസ്ലിം സ്ഥാപനങ്ങളിലെ ജീര്‍ണതകള്‍ പുറത്ത് കൊണ്ടുവരാനെന്ന വ്യാജേന പരമ്പര തുടങ്ങി മുസ്ലിം സ്ഥാപനങ്ങളെ സമൂഹത്തിന്റെ മൂന്നില്‍ ചെളി വാരി എറിഞ്ഞത്, നീതിയുടെയും ന്യായത്തിന്റെയും കൊടിവാഹകരെന്നവകാശപ്പെടുകയും എന്നാല്‍ അതേ സമയം മാധ്യമത്തെയും മീഡിയാ വണ്ണിനെയും സാമ്പത്തികമായി സഹായിക്കുന്ന കള്ളപ്പണക്കാര്‍ക്കും ഭൂമാഫിയക്കാര്‍ക്കുമെതിരെ ഒരക്ഷരം ഉരിയാടാത്തത്, ജമാഅത്തിന്റെ മഹത്തായ ജിഹാദുകളുടെ പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ നീണ്ടുപോവും.

കേരള മുസ്ലിംകളെ അന്ധ വിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതില്‍ അനല്പമായ പങ്കു വഹിച്ച വിഭാഗമാണ് മുജാഹിദെന്ന് തന്റെ സന്ദേശത്തില്‍ കാരക്കുന്ന് വ്യക്തമാക്കുന്നു. ഇത് ചരിത്രത്തിലിടം നേടേണ്ട ഒരു തുറന്ന് സമ്മതിക്കലാണ്. മദ്ഹബുകളുടെയും കിതാബുകളുടെയും മറ പിടിച്ച് കേരള മുസ്ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസാനാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന ഇന്നലെകളില്‍ പ്രമാണങ്ങളേന്തി, ആര്‍ജ്ജവത്തോടെ പ്രബോധന മുന്നേറ്റം നടത്തിയ ഇസ്ലാഹി വിപ്ലവ പടയാളികളെ നോക്കി അന്ന് ശൈഖും കൂട്ടരും ആര്‍ത്തു ചിരിക്കുകയായിരുന്നു. ‘ശ്മശാന വിപ്ലവ‘മെന്ന് പരിഹസിച്ച്  ഇസ്ലാഹി പ്രവര്‍ത്തകരെ തളര്‍ത്താന്‍ വിഫല ശ്രമം നടത്തുകയായിരുന്നു. അതോടെ തീര്‍ന്നില്ല, സകല അന്ധ വിശ്വാസാനാചാരങ്ങള്‍ക്കും സമ്മതം എന്നതായിരുന്നു ശൈഖിന്റെയും കൂട്ടരുടെയും നിലപാട്.

“ജമാഅത്ത് എല്ലാ വിഭാഗക്കാരെയും മദ്ഹബുകാരെയും സംഘടനയില്‍ ചേര്‍ത്തു. അതില്‍ അഹ്‌ലുല്‍ ഹദീസില്‍ പെട്ടവരും ബറേല്‍വികളും ദയൂബന്തികളുമുണ്ട്. ശിയാക്കളില്‍ നിന്ന് ആരും ജമാഅത്തില്‍ അംഗങ്ങളായിട്ടില്ലെങ്കിലും അനുഭാവികളില്‍ അവര്‍ ധാരാളമുണ്ട്. നിങ്ങള്‍ക്ക് ശരിയായി തോന്നുന്ന മദ്ഹബ് പ്രകാരം പ്രവര്‍ത്തിച്ചോളൂ. പക്ഷെ മറ്റുള്ളവരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുത്. നിങ്ങള്‍ക്ക് ശരിയാണെന്ന് തോന്നാത്തത് ചെയ്യാതിരുന്നു കൊള്ളൂ. പക്ഷെ മറ്റുള്ളവരും അത് ശരിയായി കരുതാതെ ഉപേക്ഷിക്കണമെന്ന് ശാഠ്യം പിടിക്കരുത്. അപ്രകാരം എല്ലാവരും ചേര്‍ന്ന് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന് വേണ്ടി ശ്രമിക്കുമെന്ന സിദ്ധാന്ത പ്രകാരമാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായതു തന്നെ.“ (പ്രബോധനം, 1970 ഡിസ 19)

“തെളിവുകളുടെ ന്യായാന്യായത് നോക്കി മുസ്‌ലിമായ മനുഷ്യന് ഏതു മദ്ഹബും സ്വീകരിക്കാം. ഏതു മദ്ഹബ് സ്വീകരിച്ചാലും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവില്ല. പ്രത്യേകിച്ചൊരു മദ്ഹബും സ്വീകരിക്കാതെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശരിയെന്ന് തോന്നുന്ന ഏതഭിപ്രായവും സ്വീകരിക്കുന്ന സ്വതന്ത്ര രീതിയും അതിനു കഴിവുള്ളവര്‍ക്കാവാം....ഒരു ജമാഅത്ത് പ്രവര്‍ത്തകന് തന്റെ അറിവനുസരിച്ച് ശരിയെന്ന് ബോധ്യമുള്ള വീക്ഷണം സ്വീകരിക്കാം. അത് മാറ്റാന്‍ സംഘടന ആവശ്യപ്പെടില്ലെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.“(ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനംചോദ്യങ്ങള്‍ക്ക് മറുപടി പേജ്: 324,325)

മുഹമ്മദ്(സ)യെ അംഗീകരിക്കാത്തവരും അലി ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്നവരും വരെ ഉള്‍ക്കൊള്ളുന്നുവെന്നും സുന്നികളുമായി മൌലികമായ ഭിന്നത പുലര്‍ത്തുന്നുവെന്നും ജമാഅത്തുകാര്‍ തന്നെ പറയുന്ന(IBID.107) ശിയാക്കള്‍ക്ക് വരെ അവരുടെ ആദര്‍ശം മുറുകെപ്പിടിച്ച് ജീവിക്കാന്‍ സ്വന്തം സഘടനക്കകത്ത് സ്വാതന്ത്ര്യം നല്‍കുകയും അതിന്റെ പേരില്‍ ഊറ്റം കൊള്ളുകയുമായിരുന്നു ആ കാലത്ത് എന്ന് ശൈഖ് മറന്നാലും ചരിത്രത്തില്‍ നിന്നത് മായ്ക്കപ്പെടില്ല. 

'ഏതായാലും, സൂചി നോക്കി നാഴി എണ്ണ എരിച്ചു' എന്ന് പറഞ്ഞ പോലായി. സൂചിയൊട്ടു കിട്ടിയതുമില്ല എണ്ണ പോവുകേം ചെയ്തു. മര്‍മ്മ പ്രധാനമായ പലതും അവഗണിച്ചും മതവിരുദ്ധതകള്‍ക്ക് കുടചൂടിയുമൊക്കെയായിരുന്നു ജമാഅത്തുകാര്‍ ഇഖാമത്തുദ്ദീന്‍ തേടി പോയത്. അന്ന് പ്രവാചകാധ്യാപനങ്ങളനുസൃതമായ പ്രബോധനം നിര്‍വ്വഹിച്ചവരെ കുറ്റപ്പെടുത്തി. ഇന്നിപ്പോള്‍, അതൊക്കെ കേരള മുസ്ലിംകളെ അന്ധ വിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവ് ജമാഅത്തിനുണ്ടാവുന്നത് സന്തോഷകരം തന്നെ. 

മുജാഹിദ് പിളര്‍പ്പ് നാട്ടില്‍ ഇസ്ലാമിന്റെ പ്രതിച്ഛായക്ക് പോറലേല്‍പ്പിച്ചു എന്നും ഭിന്നിപ്പ് കാരണം നാട്ടിലെ പല ഇസ്ലാമിക സംരംഭങ്ങളും താറുമാറായി  എന്നുമുള്ള ശൈഖിന്റെ അഭിപ്രായം അതിന്റെ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും ജമാഅത്ത് സാഹിത്യങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ ഇസ്ലാമിനെ എത്രമാത്രം വികൃതമാക്കിയിട്ടുണ്ടെന്ന സത്യം എന്നാണിനി ശൈഖുമാര്‍ക്ക് ബോധ്യമാവുക. മുജാഹിദ് ഐക്യ ശ്രമങ്ങളെ ശ്ലാഘിക്കുമ്പോള്‍ അവര്‍ഗ്ഗീയമായതും മാനവികമായതുമായ  കൂട്ടായ്മയുടെ പ്രസക്തി ഓര്‍മ്മിക്കുന്ന ജമാഅത്ത് നേതാവ്, തന്റെ പ്രസ്ഥാനവും അതിന്റെ ആചാര്യനും അദ്ദേഹമുള്‍പ്പെടെയുള്ളവരുടെ രചനകളും ഇക്കാര്യത്തില്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ SDPI പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെല്ലാം മൗദൂദിയന്‍ ദര്‍ശനത്തിന്റെ പ്രചാരകരായ ജമാഅത്തിന്റെ പഴയ വിദ്യാര്‍ത്ഥി വിഭാഗമായ സിമിക്കാരാണ് എന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക?

ചുരുക്കത്തില്‍, മുജാഹിദ് ഐക്യ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുവെന്ന് മനസ്സിലാക്കിയ മുജാഹിദുകളും അല്ലാത്തവരും, അതിന്റെ സാഫല്യത്തിനായി പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്ത് മൌനം പാലിച്ചപ്പോള്‍  ചര്‍ച്ചയുടെ വിശദാംശങ്ങളോ പുരോഗതിയോ മര്‍ക്കസുദ്ദഅവയില്‍ നിന്നോ മുജാഹിദ് സെന്ററില്‍ നിന്നോ ആരായാന്‍ പോലും മിനക്കെടാതെ ചാടിക്കേറി ശ്ലാഘിക്കാന്‍ ഫേസ്ബുക്കിലേക്കോടിയത് ഏതായാലും സദുദ്ദേശപരമല്ല. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനായി, ഞാനായിരിക്കണം ഒരു വിവരം മറ്റുള്ളവരെ ആദ്യമറിയിക്കുന്നത് എന്നത് കുട്ടികളില്‍ കാണുന്ന ഒരു തരം കൌമാര വൈകല്യമാണ്. പക്വതയും പ്രബുദ്ധതയും അവകാശപ്പെടുന്ന പണ്ഡിതന്മാര്‍ക്കിത് ഒട്ടും ഭൂഷണമല്ല.  ഒരു വിവരം പരസ്യപ്പെടുത്തുന്നതിനു മുന്‍പ് പലതും ചിന്തിക്കേണ്ടതുണ്ട്.  അതിന്റെ വിശ്വാസ്യത,  അതിന്റെ സ്വകാര്യത എന്നിവ ആദ്യം പരിഗണിക്കണം.  ഇത് ഇപ്പോള്‍ പുറത്തറിയുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാവുകയെന്നതും ഏതെങ്കിലും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഇത് തടസ്സമാവുമോ എന്നതും ആര്‍ക്കെങ്കിലും ഇത് പ്രയാസകരമാവുമോ എന്നതുമൊക്കെ ആലോചിച്ചാവണം ഒരു മുസ്ലിം തന്റേതല്ലാത്ത ഒരു വിവരം പരസ്യപ്പെടുത്തേണ്ടത്. ടി പിയോ മടവൂരോ പ്രഖ്യാപിക്കും മുന്‍പ് മുജാഹിദ് ഐക്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഞാനിതാ പ്രഖ്യാപിക്കുന്നേ എന്ന നിലപാട്  ഉള്ള നിലവാരം കളയുന്നതായിപ്പോയെന്ന് വിനീതമായി ഉണര്‍ത്തട്ടെ.




Comments

  1. ഞാനായിരിക്കണം ഒരു വിവരം മറ്റുള്ളവരെ ആദ്യമറിയിക്കുന്നത് എന്നത് കുട്ടികളില്‍ കാണുന്ന ഒരു തരം കൌമാര വൈകല്യമാണ്. പക്വതയും പ്രബുദ്ധതയും അവകാശപ്പെടുന്ന പണ്ഡിതന്മാര്‍ക്കിത് ഒട്ടും ഭൂഷണമല്ല. ഒരു വിവരം പരസ്യപ്പെടുത്തുന്നതിനു മുന്‍പ് പലതും ചിന്തിക്കേണ്ടതുണ്ട്. അതിന്റെ വിശ്വാസ്യത, അതിന്റെ സ്വകാര്യത എന്നിവ ആദ്യം പരിഗണിക്കണം. ഇത് ഇപ്പോള്‍ പുറത്തറിയുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാവുകയെന്നതും ഏതെങ്കിലും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഇത് തടസ്സമാവുമോ എന്നതും ആര്‍ക്കെങ്കിലും ഇത് പ്രയാസകരമാവുമോ എന്നതുമൊക്കെ ആലോചിച്ചാവണം ഒരു മുസ്ലിം തന്റേതല്ലാത്ത ഒരു വിവരം പരസ്യപ്പെടുത്തേണ്ടത്. ടി പിയോ മടവൂരോ പ്രഖ്യാപിക്കും മുന്‍പ് മുജാഹിദ് ഐക്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഞാനിതാ പ്രഖ്യാപിക്കുന്നേ എന്ന നിലപാട് ഉള്ള നിലവാരം കളയുന്നതായിപ്പോയെന്ന് വിനീതമായി ഉണര്‍ത്തട്ടെ.

    ReplyDelete
  2. ശൈഖിനോട് വിയോജിക്കാം ,പക്ഷെ ഇത്ര രൂക്ഷമായി പ്രതികരിക്കേണ്ടതുണ്ടോ?

    ReplyDelete
  3. ഈ രൂക്ഷത ശൈഖ് അർഹിക്കുന്നുണ്ട് ഷമീം ബായ്. അദ്ദേഹം ഒരു എൽ പി സ്കൂളിലെ കുട്ടിയല്ലാത്തത് കൊണ്ട് തന്നെ.

    ReplyDelete
  4. Well said mansoor sahib...he deserves this type of reply...!!!

    ReplyDelete
  5. Let's pray Almighty to join all salafi factions for thouheed and all Muslims in general for common cause... when ever any child gone out realize his parents are true he will come back.. same way a good parent will revert his position if notified positively. now the youths in 2002 became veteran and think on integrity of Muslim ummah after 14 years. Let's pray to become this attitude for those who left 2012 at the earliest. now only 4years passed. If it is happen now Muslim ummah can save 10 long years. same time we have to pray to keep a good, tolerable leadership to the mother organization KNM. Every time division is widened by saying geebath and nameemath of individual leaders. May Allah join our hearts and souls...

    ReplyDelete
  6. Let's pray Almighty to join all salafi factions for thouheed and all Muslims in general for common cause... when ever any child gone out realize his parents are true he will come back.. same way a good parent will revert his position if notified positively. now the youths in 2002 became veteran and think on integrity of Muslim ummah after 14 years. Let's pray to become this attitude for those who left 2012 at the earliest. now only 4years passed. If it is happen now Muslim ummah can save 10 long years. same time we have to pray to keep a good, tolerable leadership to the mother organization KNM. Every time division is widened by saying geebath and nameemath of individual leaders. May Allah join our hearts and souls...

    ReplyDelete
  7. Let's pray Almighty to join all salafi factions for thouheed and all Muslims in general for common cause... when ever any child gone out realize his parents are true he will come back.. same way a good parent will revert his position if notified positively. now the youths in 2002 became veteran and think on integrity of Muslim ummah after 14 years. Let's pray to become this attitude for those who left 2012 at the earliest. now only 4years passed. If it is happen now Muslim ummah can save 10 long years. same time we have to pray to keep a good, tolerable leadership to the mother organization KNM. Every time division is widened by saying geebath and nameemath of individual leaders. May Allah join our hearts and souls...

    ReplyDelete
  8. കഴിഞ്ഞ പത്ത് മുപ്പത് വർഷക്കാലത്തിനിടക്ക് മുജാഹിദ് സംഘടനകളും സമസ്ത വിഭാഗവുമെല്ലാം പിളർന്നപ്പോൾ ജമാഅത് ഒരിക്കലും സന്തോഷമോ സംതൃപ്തിയോ പ്രകടിപ്പിക്കുകയുണ്ടായില്ല. അതേസമയം പിളർപ്പ് ഉണ്ടായപ്പോൾ അതിൽ ദുഃഖിക്കുകയും വേദനിക്കുകയും അസ്വസ്തത പ്രകടിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ജമാഅത്തിനെ അകാരണമായി നിരോധിച്ചപ്പോഴെല്ലാം നേരെ തിരിച്ചുള്ള അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇസ്ലാം വിരുദ്ധ ശക്തികളെ കൊണ്ട് സ്വന്തം സ്റ്റേജുകളിൽ ജമാഅത്തിനെതിരെ ആരോപണം ഉന്നയിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു. ഈ അടുത്ത കാലത്ത് സലഫികൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് തീവ്രവാദ ഭീകരവാദ ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് സോളിഡാരിറ്റിയും ജമാഅത്തുമാണ്. ഇപ്പറയുന്ന ശൈഖ് സാഹിബ് തന്നെ സലഫിസത്തിന്റെയും മുജാഹിദ് സംഘടനയുടെയും ചരിത്രവും സംഭാവനയും വിശദമാക്കി മാധ്യമത്തിൽ ലേഖനം എഴുതിയിട്ടുണ്ട്. കൂടാതെ മുജാഹിദ് നേതാക്കൾക്ക് അവരുടെ ഭാഗം വിശദമാക്കാൻ മീഡിയവണ്ണിൽ അവസരം നൽകി. എന്നാൽ ഈ വിശാല കാഴ്ച്ചപ്പാട് മുജാഹിദ് വിഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും സമുദായത്തെ ഒന്നിച്ച് കൊണ്ട് പോവാനുള്ള ശ്രമം ജമാഅത്ത് തുടരുക തന്നെ ചെയ്യും.

    ReplyDelete
  9. ശൈഖിനെതിരെ ഈ വിമർശനം ഉന്നയിക്കുന്ന താങ്കളുടെ സ്വന്തം ബ്ലോഗിൽ ഒന്നിക്കാൻ പോകുന്ന വിഭാഗത്തെ കുറ്റപ്പെടുത്തുന്ന ലേഖനങ്ങൾ ഒഴിവാക്കിയിട്ടില്ല എന്നോർക്കണം. വിമർശനങ്ങൾ ആവാം, പക്ഷെ ഗുണകാംക്ഷയോട് കൂടി ആവണം. ശൈഖ്‌ സാഹിബ് അത്തരം ഒരു പ്രസ്ഥാവന നടത്തിയതിലൂടെ ഐക്യ ശ്രമങ്ങൾ വിഫലമാകുമെന്ന് പറയുന്നതിൽ നിന്ന് മനസ്സിലാകുന്നത്, താങ്കളെ പോലെയുള്ള അണികൾക്ക് പ്രസ്തുത ശ്രമത്തിൽ യാതൊരു പ്രതീക്ഷയുമില്ല എന്നതല്ലേ ?

    ReplyDelete
  10. മറിയുമ്മ : എടീ,,,,ബീവാത്തൂ ...ഞാനും എന്റെ കെട്ട്യോനും തല്ലും മുണ്ടും,,,അതെന്തിനാ ഇജ്ജ് നോക്കണേ ...അനക്ക് അത്ര ദെണ്ണം ഉണ്ടേൽ ഇജ്ജ് ഇബിടെന്നു പെര വിറ്റ് വെറെ ഏതേലും നാട്ടിലേക്ക് പൊയ്ക്കോ ...
    ഇതെല്ലം കേട്ട് നിന്ന ഇന്ദിരയും കത്രീനയും ബീവാത്തുവിനോട് : എന്തെപ്പോ ഉണ്ടായി ?
    ബീവാത്തു : തെറ്റിപ്പോയ ഓൾടെ കെട്ട്യോൻ വന്നൂന്ന് കേട്ടപ്പോ ഞാൻ അറിയാതെ , ഓളോട് ചോദിക്കാതെ ഒരു വാക്ക് പറഞ്ഞു പോയി
    ഇന്ദിരയും കത്രീനയും : എന്താത് ?
    ബീവാത്തു : അൽഹംദുലില്ലാഹ്

    ReplyDelete
  11. മറ്റ് പ്രസ്ഥാനക്കാരെ വാരിയെറിയാൻ ചാണാക്കൊട്ട പിടിക്കാൻ ആളെക്കിട്ടിയ സന്തോഷത്തിലാണ് സലഫികൾ

    ReplyDelete

Post a Comment